ബെനോനി: ഇന്ത്യൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 23 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി ഭാരതി ഫുൾമാലിയും 25 റൺസുമായി റിച്ചാ ഘോഷും 22 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നോൻകുലുലേകോ എംലാബയും നദീൻ ഡി ക്ലർക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എലിസ്-മാരി മാർക്സ്, ക്ലോയി ട്രയോൺ, അയബോംഗ ഖാക്ക എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ എടുത്തത്. ലോറ 92 റൺസാണെടുത്തത്. സൂനെ ലൂസ് 23 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ ദക്ഷിണാഫ്രിക്കൻ വനിതകൾ 4-1ന് പരമ്പര സ്വന്തമാക്കി.